പതിനാറാം കേരള നിയമസഭയിൽ 140ൽ നൂറ് സീറ്റ് നേടണം എന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. മൂന്നാമൂഴം ഭരണം നേടും എന്നുമാത്രം പറഞ്ഞിരുന്ന ഇടതുമുന്നണിക്ക് ഇക്കുറി 110 സീറ്റ് നേടാനാകും എന്നാണു പിണറായി ഇപ്പോൾ കരുതുന്നത്.
30 സീറ്റാണ് ബിജെപിയുടെ ലക്ഷ്യമായി പുറത്തുവരുന്നത്. അവരെ സംബന്ധിച്ചിടത്തോളം വലിയ മോഹം.ഇടതുമുന്നണിയുടെ 110 ഉം ബിജെപിയുടെ 30 ചേരുന്പോൾ 140 സീറ്റാകുന്നു എന്നത് വല്ല സൂചനയുമാണോ എന്നു സംശയിക്കുന്നവരുണ്ട്. 30 സീറ്റിൽ കേന്ദ്രീകരിക്കുന്ന ബിജെപി മറ്റു സീറ്റുകളിൽ ഇടതുമുന്നണിയെ സഹായിക്കുമോ?
ഹിന്ദു വർഗീയത വോട്ടാക്കാൻ സിപിഎമ്മും ബിജെപിയും ഒരുപോലെ ശ്രമിക്കുന്നത് ഈ തെരഞ്ഞെടുപ്പിലെ സവിശേഷതയാണ്. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ 105ലും ഹിന്ദുക്കളാണ് ഭൂരിപക്ഷം. വെറും 35 ഇടത്താണ് ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷം എന്ന കണക്കുമുണ്ട്.
ഇടതുപക്ഷ ജനാധിപത്യമുന്നണി
തിരിച്ചടിയിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്നതിനുള്ള ജീവന്മരണ പോരാട്ടത്തിനിറങ്ങുന്ന ഇടതുമുന്നണി ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന് അറിയുന്പോഴും ഇല്ല എന്നു മേനി നടിച്ചുകൊണ്ടാണ് പടക്കളത്തിലിറങ്ങുന്നത്.
നിയമസഭയുടെ ബജറ്റ് സമ്മേളനം 20ന് ആരംഭിക്കുകയാണ്. അവസാനത്തെ സമ്മേളനം. 29ന് ബജറ്റ്. ജനപ്രീതികരമായ ധാരാളം പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ ജീവനക്കാരുടെ പന്ത്രണ്ടാം ശന്പള പരിഷ്കരണം മാർച്ച് മുതൽ നടപ്പാക്കുമെന്നാണ് പ്രചാരണം. 2024 ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യവുമുണ്ടാകും. കഴിഞ്ഞ തവണയുണ്ടായ 37 ശതമാനം വർധനയുടെ സ്ഥാനത്ത് ഇക്കുറി 38 ശതമാനം വർധനയുണ്ടാകും എന്നും പ്രചാരണമുണ്ട്.
ഇടതുവിരുദ്ധ വോട്ടുകൾ ഒന്നിക്കില്ല
എല്ലാ ഇടതുവിരുദ്ധ ശക്തികളും ഒന്നിച്ചല്ല എന്ന അനുകൂല ഘടകം ഇപ്പോഴും ഇടതുമുന്നണിക്കുണ്ട്. ബിജെപി പിടിക്കുന്നത് ഇടതുവിരുദ്ധ വോട്ടുകളാകും. എന്നാൽ, സിപിഎം വോട്ടുകളും അവർ ചോർത്തുന്നു എന്ന ഭീതിപ്പെടുത്തുന്ന സത്യം ലോക്സഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ വെളിപ്പെട്ടിട്ടുണ്ട്. ജോസ് കെ. മാണിക്കൊപ്പമുള്ളതും ഇടതുവിരുദ്ധ വോട്ടായി മാറേണ്ടവയാണ്.
കമ്യൂണിസ്റ്റ് വിരുദ്ധരെ മാത്രമല്ല, കമ്യൂണിസ്റ്റുകാരെയും ആകർഷിക്കാൻ ഇപ്പോൾ ബിജെപിയുണ്ട്. ജോസ് കെ. മാണിയുടെ പാർട്ടിയും പുറത്താണ്. കോണ്‍ഗ്രസിന് ഒപ്പമുള്ളവരിൽ ലീഗ് ഒഴികെയുള്ളവരാരും അത്ര ശക്തരല്ല.
ഹിന്ദു വികാരം വോട്ടാകുമോ?
കേരളത്തിലെ ഹിന്ദു സമുദായ സംഘടനകളായ എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും നേതാക്കൾ ഇപ്പോൾ പിണറായിയുടെ കൂടെയാണ്. സമസ്തയിലെ പല നേതാക്കളും പിണറായിയുടെ സ്വന്തമാണ്. അത്തരം ബന്ധം പല ബിഷപ്പുമാരുമായും പിണറായിക്കുണ്ട്. ഇതെല്ലാം വോട്ടായാലും ഇല്ലെങ്കിലും ഇടതിനെതിരാകില്ല. മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തായ വെള്ളാപ്പള്ളി നടേശനെ ഉപയോഗിച്ച് ഉണർത്താൻ ശ്രമിക്കുന്ന മുസ്ലിം വർഗീയ വികാരം ഏതു രൂപം പ്രാപിക്കുമെന്നു പറയാനാകില്ല. വെള്ളാപ്പള്ളിയുടെ നിലപാടിനെ പിന്തുണച്ച് മുതിർന്ന സിപിഎം നേതാക്കളായ എ.കെ. ബാലനും പി. ജയരാജനും രംഗത്തു വന്നത് വെള്ളാപ്പള്ളി സിപിഎം തന്ത്രമാണ് നടപ്പാക്കുന്നത് എന്നതിന്റെ സൂചനയായി.
മുസ്ലിം ലീഗിനെയും ജമാ അത്തെ ഇസ്ലാമിയെയുംകുറിച്ച് വെള്ളാപ്പള്ളി ഉയർത്തുന്ന ചോദ്യങ്ങൾ ഉത്തരം കിട്ടേണ്ടവ തന്നെയാണ്. ജമാ അത്തെ ഇസ്ലാമി നടത്തിയ വിമാനത്താവള ഉപരോധത്തിൽ, ഈജിപ്തിൽ വെടിയേറ്റു മരിച്ച തീവ്രവാദികളുടെ ഫോട്ടോ ഉയർത്തിയത് എന്തിനെന്ന ജയരാജന്റെ ചോദ്യത്തിന് ഏറെ ആഴമുണ്ട്. മുസ്ലിം സമുദായത്തിന്റെ പേരിലുള്ള മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ല, അങ്ങനെ പറയുന്ന വെള്ളാപ്പള്ളിയാണ് ആപത്തെന്ന് പറയുന്നവർ അതു തെളിയിക്കുകകൂടി വേണം.
ഇന്ത്യയിൽ സാമുദായിക സംവരണമുള്ള ഏക സമുദായമാണ് കേരളത്തിലെ മുസ്ലിംകൾ. ഇതെല്ലാം ഭരണംകൊണ്ടു നേടിയതാണ്. സമുദായത്തിന് വേണ്ടിയുള്ള ഭരണത്തിനൊപ്പം ഹിന്ദു സംഘടനകളായ എസ്എൻഡിപിയെയും എൻഎസ്എസിനെയും തമ്മിൽത്തല്ലിച്ചതു ലീഗാണെന്ന് വെള്ളാപ്പള്ളി പറയുന്നു.
ജെ.ബി. കോശി കമ്മീഷൻ
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാന്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച് പഠിച്ച് ജെ.ബി. കോശി കമ്മീഷൻ നല്കിയ റിപ്പോർട്ടിലെ ഭൂരിഭാഗം നിർദേശങ്ങളും നടപ്പാക്കി എന്ന് മുഖ്യമന്ത്രി പറയുന്നതും കൃത്യമായ ലക്ഷ്യത്തോടെയാണ്.
കമ്മീഷൻ സമർപ്പിച്ച 284 ശിപാർശകളും 45 ഉപശിപാർശകളുമാണ് സംസ്ഥാന സർക്കാർ പരിഗണിച്ചതെന്നും സർക്കാർ പറയുന്നു. 220 ശിപാർശകളിലും ഉപശിപാർശകളിലും നടപടികൾ പൂർത്തിയായി. ഏഴു ശിപാർശകൾ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിച്ചു എന്നും സർക്കാർ പറയുന്നു. എന്തായിരുന്നു ഈ ശിപാർശകളെന്നു പറയുന്നില്ല എന്നതിലാണ് ബുദ്ധിമുട്ട്. എന്താണ് നടപ്പാക്കിയതെന്ന് ആർക്കുമറിയില്ല.
തിരിച്ചടിക്കുമോ?
പദവികൾ വഹിക്കുന്നതിനുള്ള 75 വയസ് പ്രായപരിധി, രണ്ടു ടേമിൽ കൂടുതൽ തുടർച്ചയായി മത്സരിക്കരുതെന്ന ചട്ടം എന്നിങ്ങനെ സിപിഎമ്മിന്റെ എല്ലാ നിബന്ധനകളും ലംഘിക്കപ്പെടും എന്നാണു പ്രചാരണം. ഇത് പരാജയഭീതിയുടെകൂടി അടയാളമായി ചിത്രീകരിക്കപ്പെടും.
സർക്കാർ സംവിധാനം ഉപയോഗിച്ചു സർക്കാർ നേട്ടങ്ങളുടെ വലിയ പരസ്യങ്ങൾ വരും. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന പരസ്യം ആപത്താകാനാണിട. പ്രതിപക്ഷ നേതാവിനെ കുടുക്കാൻ പുനർജനി കേസ് കുത്തിപ്പൊക്കുന്നത് ഇപ്പോൾ സതീശനെയാവും സഹായിക്കുക. പകപോക്കൽ, ഇരവാദം തുടങ്ങിയ അനുകൂല ഘടകങ്ങൾ ഉണ്ടാകും. പോറ്റിയും സ്വർണവും പാരഡിയും നേരിടൽ വല്ലാത്ത തലവേദന ഉണ്ടാക്കുന്ന യാഥാർഥ്യങ്ങളാണ്.
ജനാധിപത്യമുന്നണി
ജനാധിപത്യമുന്നണിയും കോണ്‍ഗ്രസും വലിയ വിജയപ്രതീക്ഷയിലാണ്. 140ൽ 100 സീറ്റോടെ 2026ൽ അധികാരം പിടിക്കാമെന്നാണ് ജനാധിപത്യമുന്നണിയുടെ ആശയും പ്രതീക്ഷയും. തെരഞ്ഞെടുപ്പ് വിദഗ്ധൻ സുനിൽ കനഗോലു സുൽത്താൻ ബത്തേരിയിൽ കോണ്‍ഗ്രസ് നടത്തിയ നേതൃത്വസമ്മിറ്റായ ‘ലക്ഷ്യ- 2026’ലും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലും അവതരിപ്പിച്ച റിപ്പോർട്ട് അനുസരിച്ച് 2026ൽ ജനാധിപത്യമുന്നണിക്ക് 85 സീറ്റ് ഉറപ്പാണ്. ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്: കാസർഗോഡ്-മൂന്ന്, കണ്ണൂർ-നാല്, കോഴിക്കോട്-എട്ട്, വയനാട്-മൂന്ന്, മലപ്പുറം 16, പാലക്കാട് അഞ്ച്, തൃശൂർ-ആറ്, എറണാകുളം 12, ഇടുക്കി-നാല്, കോട്ടയം-അഞ്ച്, ആലപ്പുഴ-നാല്, പത്തനംതിട്ട-അഞ്ച്, കൊല്ലം-ആറ്, തിരുവനന്തപുരം-നാല്.
2023 മുതൽ കോണ്‍ഗ്രസിനെ സഹായിക്കുന്ന കനഗോലു പറയുന്നത് 90ലധികം സീറ്റ് നേടാനാകുമെന്നാണ്. ഭരണവിരുദ്ധ വികാരം അത്ര ശക്തമാണെന്നും ശബരിമലയിലെ കൊള്ള ശരിക്കും ഉപയോഗിക്കണമെന്നും അദ്ദേഹം പറയുന്നു. അതായത്, ഹിന്ദു വികാരം ഉപയോഗപ്പെടുത്തണമെന്ന്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ന്യൂനപക്ഷം കോണ്‍ഗ്രസിനെ പിന്താങ്ങി. അവർ ഇടതുകൂടാരം വിട്ടു- അദ്ദേഹം പറയുന്നു.
മലബാറിൽ മുസ്ലിം വോട്ടുകളും കോട്ടയം, പത്തനംതിട്ട, ഇടുക്കി ക്രൈസ്തവ വോട്ടുകളും കോണ്‍ഗ്രസിനെ സഹായിച്ചു. ബിജെപിക്കു പോയ കുറേ നായർവോട്ട് തിരിച്ചുവന്നു. നായന്മാരായ നേതാക്കളെ വളർത്തി ഉപയോഗിച്ച് ആ സമുദായത്തെയാകെ കോണ്‍ഗ്രസിൽ എത്തിക്കണം- സുനിൽ കനഗോലു ഉപദേശിച്ചു. ഈഴവരുമായും അകലം നിലനിൽക്കുന്നു.
സീറ്റുവിഭജനവും സ്ഥാനാർഥിനിർണയവും ജനാധിപത്യമുന്നണിയിലും കോണ്‍ഗ്രസിലും എക്കാലത്തും വലിയ തലവേദനയുണ്ടാക്കാറുണ്ട്. എംപിമാർ വരെ സീറ്റിന് ഇടിക്കുന്നതായാണ് വാർത്ത. യുവതലമുറയ്ക്കു സീറ്റ് കൊടുക്കണമെന്ന് എല്ലാവരും പറയാറുണ്ടെങ്കിലും വി.എം. സുധീരനല്ലാതെ ആരും മാറിനിന്നു മാതൃക കാട്ടാറില്ല. ഒരിക്കൽ ജയിച്ചാൽ വിജയസാധ്യത നോക്കി മരണംവരെ അവരെ ആ സീറ്റിൽ മത്സരിപ്പിക്കുന്ന രീതി മാറ്റണം. രണ്ടു തവണ മത്സരിച്ചവർ മാറിനിൽക്കണം. അതൊക്കെ ആഗ്രഹം മാത്രമായി അവശേഷിക്കാനാണിട.
ബിജെപിയുടെ തന്ത്രങ്ങൾ
ഉദ്ദേശിച്ച വിജയം നേടാനായില്ലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട വിജയം നേടാനായി എന്ന ചിന്തയാണ് ബിജെപിക്ക്. നിയമസഭയിലേക്ക് 20 മുതൽ 30 വരെ സീറ്റുകളിൽ ശ്രദ്ധ കൊടുക്കുക. പരമാവധി വിജയം നേടുക അതാണ് ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പിൽ ലോക്സഭാ തെരഞ്ഞെടുപ്പിലെപ്പോലെ ഹൈന്ദവ വോട്ടുകൾ സമാഹരിക്കാനോ ക്രൈസ്തവ കേന്ദ്രങ്ങളിൽ ചലനമുണ്ടാക്കാനോ കഴിഞ്ഞി<